Monday, January 19, 2009

മലയാളപാഠാവലിയില്‍ കണ്ണുനീര്‍ വീഴുന്നു


നിക്കുമ്പോള്‍ എല്ലാ കുഞ്ഞുങ്ങളും ഒരു പോലെ.
ചോരയില്‍ നനഞ്ഞ്‌, കുഞ്ഞുവായില്‍ വലുതായ്‌ കരഞ്ഞ്‌.
മോണകാട്ടി ചിരിക്കും പിന്നെ പൂവിതള്‍ വിരലാല്‍മുഖം തൊടും,
ഉറക്കം നടിച്ചമ്മയെ കളിപ്പിക്കും.
താരാട്ടു പാടുമ്പോള്‍ ഏതൊരമ്മയും ഗായികയാവുന്നു
അതുകേട്ട കുഞ്ഞ്‌ പൗര്‍ണ്ണമി സ്വപ്നം കണ്ടുറങ്ങുന്നു.

എല്ലാ അമ്മയും കുഞ്ഞിനേറ്റവും നല്ലത്‌ മാത്രം നല്‍കുന്നു.
സ്നേഹസാഗരം കടഞ്ഞമൃതും മേലിന്റെ ചൂരും
സമയവും സ്വപ്നവും ജീവനും പിന്നെയൊരായിരം മുത്തങ്ങളും
പിഞ്ചിയ സാരിയുടുത്തിട്ടമ്മ കുഞ്ഞിന്‌ പുത്തനുടുപ്പു നല്‍കുന്നു.
മഴനനഞ്ഞമ്മയവനെ കുട ചൂടിക്കുന്നു, ഹൃദയമെരിച്ച്‌ ചൂടും
കുഞ്ഞു കഴിക്കുമ്പോള്‍ അമ്മയുടെ വിശപ്പുമാറുന്നു
അവന്‍ ബാക്കിവച്ച ചോറമ്മയ്ക്ക്‌ കണ്ണന്റെ പശിയടക്കിയ വറ്റും

കുട്ടിക്കൊഞ്ചലില്‍ ആദ്യമായ്‌ അമ്മേയെന്നവന്‍ വിളിച്ചു
അതുകേട്ട നിര്‍വൃതിയില്‍ അമ്മയെന്ന പെണ്ണിന്‍ ജന്മം നിറഞ്ഞു
അവന്റെ തീരാ മോഹങ്ങള്‍കൊന്നും അവധി വച്ചില്ലല്ലോ അമ്മ.
കൗമാരത്തിന്റെ പൂന്തോട്ടത്തിലവനാശിച്ചത്‌ ഒറ്റയ്ക്കിരിപ്പാണ്‌.
അതറിഞ്ഞമ്മ വാതില്‍ മറവില്‍ ഒളിഞ്ഞിരുന്നുണ്ണിയെ കണ്ടു.

ഏതൊ ഒരു രാത്രിയില്‍ വൈകിയെത്തിയ ഉണ്ണിക്കായ്‌
വാതില്‍ തുറന്നു കോടുത്തമ്മ ഒതുങ്ങി നിന്നു.
അന്നാദ്യമായി അമ്മ വച്ച കറിക്കവന്‌ സ്വാദില്ലാതെ തോന്നുന്നു.
കറിച്ചട്ടിയും കഞ്ഞിക്കലവും നടക്കല്ലില്‍ വീണുടയുന്നു.
പിന്നെ ടെലിവിഷന്‍, അലമാരിയിലെ ശില്‍പ്പങ്ങള്‍
കണ്ണാടി,പെട്ടിയിലെ പഴയ കളിപ്പാട്ടങ്ങള്‍, കൂട്ടിക്കൂറാ പൗഡര്‍,
അവന്റെ വളര്‍ച്ചയുടെ ഗ്രാഫുകള്‍ എഴുതിയ ഉടുപ്പുകള്‍
പുതു മഴ നനഞ്ഞമ്മ വാങ്ങിക്കൊണ്ടു വന്ന പുസ്തകങ്ങള്‍
മലയാള പാഠാവലി, മാമ്പഴം,രാത്രിമഴ എല്ലാം ഓരോന്നായി.
അന്ത്യത്തില്‍ കറുത്ത രാവിലേയ്ക്കവന്‍ ഒറ്റയ്ക്കു നടന്നകലുന്നു...

മരിക്കുന്നത്‌ ഓരോ കുഞ്ഞും വ്യത്യസ്തരായാണ്‌
ചിലര്‍ ലോകത്തു നിന്നും, ചിലര്‍ ഹൃദയങ്ങളില്‍ നിന്നും.

Friday, January 16, 2009

ബ്രഹ്മചാരികളും അവിവാഹിതനും...


സൗപര്‍ണ്ണികയുടെ തീരത്ത്‌ ബ്രഹ്മചാരികളുടെ വിശ്വസംഗമമായിരുന്നു. അറിഞ്ഞോ അറിയാതെയോ അവരില്‍ ഒരു അവിവാഹിതനും പെട്ടുപോയി. വേഷത്തിലും ചമയങ്ങളിലും അയാള്‍ ഒരു ബ്രഹ്മചാരിയെപ്പോലെ തോന്നിച്ചു. ആദ്യകാഴ്ചയില്‍ കണ്ടവരില്‍ പലരും അദ്ദേഹത്തെ ബ്രഹ്മചാരീ എന്നുവിളിച്ച്‌ അഭിസംബോധനചെയ്യുക കൂടി ചെയ്തു.


ദേവീസ്തുതികള്‍ക്കുശേഷം ബ്രഹ്മചാരികള്‍ തങ്ങളുടെ ശരീരത്തെ തീരത്തുപേക്ഷിച്ച്‌ ആത്മാവിനെ പരബ്രഹ്മത്തിന്റെ സ്നേഹമണ്ഡലത്തില്‍ അലയാന്‍ വിട്ടു. അപ്പോഴും അവിവാഹിതന്‍ മഞ്ഞവെട്ടം ഓളം തല്ലുന്ന കായലില്‍ നോക്കി മറൈന്‍ ഡ്രൈവിലെ ചാരുബെഞ്ചില്‍ ഇരിക്കുകയായിരുന്നു.

Monday, January 12, 2009

വളപ്പൊട്ടുകള്‍ പോയ്ക്കൊള്ളട്ടെ, പക്ഷേ ആ സ്വപ്നം.....


ഷ്ടങ്ങള്‍ എത്ര ചെറുതാണെങ്കിലും വേദനയാണ്‌. കരുതിവച്ചിരുന്നതെന്തോ കൈവിട്ടു പോകുന്നു. ആ സംഗതിയോടുള്ള ഇഷ്ടംകൊണ്ടല്ലേ ഞാനത്‌ സ്വന്തമാക്കിയത്‌. എന്നിട്ടിപ്പോള്‍ അതെന്റേതല്ലാതാകുന്നു. കുഞ്ഞും നാളില്‍ പുസ്തകക്കെട്ടുകള്‍ക്കൊപ്പം ഒളിപ്പിച്ചുവച്ചിരുന്ന ലൊട്ടുലൊടുക്ക്‌ സാമാനങ്ങള്‍, ഒരു പക്ഷിത്തൂവല്‍, മഴവില്ലിന്റെ വളപ്പൊട്ട്‌, മായാവി നെയിം സ്ലിപ്പ്‌ എവിടെയോ കളഞ്ഞു പോകുന്നു. എനിക്കുചുറ്റുമുള്ള ലോകം തന്നെ ഇല്ലാതാകുന്നതുപോലെ. എന്നിട്ടും ഒരു സത്യമുണ്ട്‌. വേഗം, ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വേഗം ഞാനവയൊക്കെ മറന്നുപോയി. ഇത്തിരി നൊമ്പരത്തിന്റെ ഓര്‍മ്മ പോലും പാടെ ഇല്ലാതായി.

പക്ഷേ ഇപ്പോള്‍ ഞാനൊരു നഷ്ടത്തിലാണ്‌. സമയത്തിനു മായ്ക്കാന്‍ വയ്യാത്ത ഒരു നഷ്ടം. ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണെനിക്ക്‌ നഷ്ടമായിരിക്കുന്നത്‌. ഒരു സ്വപ്നം! ഏറെ മധുരതരവും, സുഖകരവുമായ ഒരു സ്വപ്നം. എത്ര സങ്കടനേരത്തും കണ്ണീരിലും ആ സ്വപ്നത്തിന്റെ നനുത്തവിരലുകള്‍ എന്റെ കണ്ണുനീരൊപ്പിയിരുന്നു. നിലാവില്ലാത്ത രാത്രിയില്‍ കടലില്‍ ആകാശത്തിനും വെള്ളത്തിനുമിടയില്‍ ഒഴുകിയലഞ്ഞിരുന്ന എനിക്കുമുന്‍പില്‍ അങ്ങുദൂരെയെങ്കിലും തെളിഞ്ഞു കത്തിയിരുന്ന ഒരിത്തിരി വെട്ടമായിരുന്നു ആ സ്വപ്നം. അതിന്ന് കെട്ടുപോയിരിക്കുന്നു.

ഞാനെത്രയോ തവണ കണ്ണടച്ചും തുറന്നും നോക്കി. ഇല്ല... ഒരു കണികപോലും അവശേഷിച്ചിട്ടില്ല. തികച്ചും അനന്തതയിലെക്കുള്ള ഒരൊളിച്ചോട്ടം. ഒരു യാത്രപോലും പറായാതെ.... പകരം വയ്ക്കാനാവില്ല. തിരിച്ചു കിട്ടാനും പോണില്ല. ഹോ കാലമേ, വസന്ത ശിശിരങ്ങളെ തേരിലേറ്റി നീ എന്റെ തലയ്ക്കു മീതെ പാഞ്ഞു പോകുമ്പോള്‍ ഞാനറിയാതെ മോഹിക്കുന്നു. ഏതോ ഒരു നിലാ പൗര്‍ണ്ണമിയില്‍ നീ എടുത്തുകൊണ്ടുപോയ ആ സ്വപ്നം ഒരു നിമിഷത്തേയ്ക്കെങ്കിലും ഒന്നു തിരിച്ചുതരില്ലേ?

നിറവും വിലയുമുള്ള വസ്ത്രങ്ങള്‍ ഇനി എനിക്കെന്തിനാണ്‌? എന്റെ പ്രിയ സ്വപ്നമില്ലാത്ത ഞാന്‍ വെറും ദരിദ്രനാണ്‌. ഓട്ടക്കാലണ പോലും സ്വന്തമായില്ലാത്ത പരമദരിദ്രന്‍. ഒരുഹാരിപോട്ടര്‍ ചിത്രം പോലെ സമയത്തെ പിന്നിലേയ്ക്കു നടത്താനും വീണ്ടും ആ സ്വപ്നം കാണാനും പിന്നെ തിരിച്ച്‌ വര്‍ത്തമാനത്തിലേയ്ക്കു നടന്നു കയറാനും ആവില്ലല്ലോ എനിക്ക്‌. എങ്കിലും ഇങ്ങനെ ഹൃദയത്തിനുമേലെ നിത്യവും പുതുതാക്കപ്പെടുന്ന ഒരു മുറിവുമായി ജീവിച്ചുകൊള്ളാം ഞാന്‍. ആ മുറിവ്‌ ഒരു പനിനീര്‍പ്പൂവിന്റെ തണ്ട്‌ തട്ടി ഉണ്ടായതാണല്ലോ എന്നോര്‍ത്ത്‌ ആശ്വസിക്കാമല്ലോ.....

Friday, January 9, 2009

LIFE INSPIRES…

The wet wind from the west puts out
The last flame from my dreams’ funeral pyre.
And the half boiled, partly saved soul groans
Out of hunger, hope, and greed to die.

Sky turns into dark like the wings of vulture
And the thunderstorm makes the young oaks insane.
Their dark green hands scatter the ashes in the sky
Wind roars , rain wails and birds lose homes.

A trembling white dove finds her shelter
Close to the smoldering dreams in fire.
When dreams’ heart gets fire she feels more warm.
And the dove at ease starts the interrogation with dreams.

First and the last question is,
What’s the inspiration of dying?
Last and the only answer from dreams,
Life is the inspiration for dying.

Monday, January 5, 2009

ശിവരാത്രി ഇന്നലെയായിരുന്നു...




നീര്‍മിഴികളുടെ സൗപര്‍ണ്ണികയില്‍
ആചാരക്രിയകള്‍ക്ക്‌ സ്വപ്നങ്ങളെത്തുന്നു.
മോഹങ്ങളുടെ മണ്‍കുടത്തിനുചുറ്റും അസ്തമയം.
ഇനിയും കാണുന്നുണ്ടാവണം, ആ കുടത്തിലെ ചാരം,
കാശിയിലെ ശിവഗംഗയെ കിനാക്കളില്‍.

ഈ സ്വപ്നങ്ങളൊക്കെയുടെയും ജനി
കഴിഞ്ഞ ശിവരാത്രിയിലായിരുന്നു.
സ്മൃതിയിലിപ്പോള്‍ നിറയുകയാണാകറുത്തരാവ്‌
ഇരുട്ടിന്റെ ശിഖിരത്തില്‍ കൂടുകെട്ടിയ കരിങ്കാക്കകള്‍
തൂശനില കൊത്തിക്കീറിയതും പിന്നെ
എള്ളും പൂവും മണലില്‍ തെറിച്ചതും
പുലരുവോളും പെയ്ത പെരുമഴയില്‍
മണ്‍കുടം പുഴ തട്ടിപ്പറിച്ചതും...

കാത്തിരിപ്പുകള്‍ക്കന്ത്യത്തിലിപ്പോള്‍
അറിഞ്ഞതാണീ വാര്‍ത്ത;
ശൂദ്രരുടെ ശിവരാത്രി ഇന്നലെയായിരുന്നുവത്രേ!
നല്ലെണ്ണയില്‍ കുളിച്ച നന്ദികേശന്‍ മൂരിനിവര്‍ത്തുന്നു.
ഗന്ധമറ്റ ജമന്തികളാല്‍മൂടിയ ശിവശിലയില്‍
ഒരു കരിവണ്ട്‌ ചത്തിരിക്കുന്നു.
ബലിച്ചോറുണ്ട കാക്കകള്‍ കൊടും പനിയേറ്റ്‌
മഴ നനഞ്ഞ കൂടുകളിലും...

ഇന്ന് ആരുടെ രാത്രിയാണ്‌?
മഴ പെയ്യാത്ത നിലാവുദിച്ച ഈ രാത്രിയെ
ശാന്തമെന്നാര്‍ക്കു വിളിക്കാനാവും?
മണലോരത്ത്‌ വീശുന്ന കര്‍ക്കിടകകാറ്റില്‍
മീനച്ചൂട്‌ കലരുമ്പോള്‍
ആരുടെ ശ്രാദ്ധമാണിന്ന് ഞാനാചരിക്കുക?

Saturday, January 3, 2009

അരങ്ങ്‌

'അടുത്ത ഒരു ബെല്ലോടുകൂടി നാടകം തുടങ്ങുന്നു...' അരങ്ങിലേയ്ക്ക്‌ വെളിച്ചം വീശുന്ന അവസാന വിളക്കും അണഞ്ഞു. ചുവന്ന കൂറ്റന്‍ തിരശ്ശീലയില്‍ ഒരു കുഞ്ഞു കാറ്റ്‌ തൊട്ടു. ചെരാതിലെ ചെന്തീനാളം പോലെ തിരശ്ശീല ഒന്നിളകി. പിന്നെ നിശ്ചലം. ഫുട്ട്‌ ലൈറ്റിന്റെ സാന്ദ്രത കുറയുന്നു...അവസാനബെല്ലും മുഴങ്ങി. നാടകം തുടങ്ങുകയാണ്‌. സ്മരണകളിരമ്പുന്ന രണസ്മാരകങ്ങളില്‍നിന്നും കാളിദാസനും ഷേക്‌ സ്പിയറും പിന്നെ തോപ്പില്‍ഭാസിയും വയലാറും ഉയര്‍ത്തെണീക്കുന്നു. നിലാവും പുതുമഴയും അസ്തമയവും വസന്തവുമെല്ലാം രംഗപടങ്ങളില്‍ മാറിമാറി വന്നു. കണ്ണീരും ചിരിയും പ്രണയവും മരണവും ഉന്മാദവും വേഷപ്പകര്‍ച്ചകളില്‍ നിറഞ്ഞാടി. ദുരന്തഹാസ്യങ്ങളുടെ അവ്യക്തമായ പരിണാമ സന്ധിയില്‍ തിരശ്ശീല വീഴുന്നു. ഒരു നാടകം കൂടി കഴിയുകയാണ്‌. കാണികള്‍ കരഞ്ഞും പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും ചൂട്ടു കറ്റകള്‍ വീശി ഗ്രാമ വഴികളിലൂടെ വീടുകളിലേയ്ക്ക്‌ നടന്നകലുന്നു. ഉത്സവത്തിന്‌ വര്‍ണ്ണബലൂണുകള്‍ വില്‍ക്കാന്‍ വന്ന ചെക്കന്‍ കടത്തിണ്ണയില്‍ മഹാരാജ്യങ്ങള്‍ സ്വപ്നംകണ്ടുറങ്ങുന്നു. മൈതാനത്തിലെ വിളക്കുകളൊക്കെ ഓരോന്നായി കണ്ണടച്ചു. നിലാവെളിച്ചത്തില്‍ മഹാസമുദ്രത്തിലെ ഏകാകിയായ പായ്ക്കപ്പല്‍ പോലെ ഒരു നാടകവണ്ടി ആളൊഴിഞ്ഞ ഉത്സവപ്പറമ്പിലൂടെ ഒഴുകി പോകുന്നു.



കാലമെത്ര കഴിഞ്ഞാലും ശാസ്ത്രം വളര്‍ന്നങ്ങ്‌ എന്തിനും പോന്നോരു സൂപ്പര്‍മാനായാലും അരങ്ങുകള്‍ ഉണര്‍ത്തുന്ന വികാരത്തിനു ഒരിക്കലും മാറ്റമില്ല. വീട്ടുമുറികളെ ഐനോക്സ്‌ തീയറ്ററുകളാക്കുന്ന ഹോംസിസ്റ്റങ്ങളും പിന്നെ ഡിജിറ്റലുകള്‍ക്കൊണ്ട്‌ പ്രകമ്പനങ്ങള്‍ ഉണ്ടാക്കുന്ന പുത്തന്‍ സാങ്കേതികവിദ്യകളും ചേര്‍ന്നിവിടെ ആസ്വാദനത്തിന്റെ അത്ഭുതലോകം സൃഷ്ടിച്ചേക്കാം. എങ്കിലും കല്ലായിപ്പുഴയോരത്തൊരുക്കിയ നാടകസ്റ്റേജിനു മുന്‍പില്‍ ഒരാള്‍ക്കൂട്ടമുണ്ടാകാന്‍ ഇന്നും അധിക സമയം വേണ്ട. തിരക്കേറിയ ബസ്‌ സ്റ്റാന്‍ഡില്‍ സന്ധ്യയ്ക്ക്‌ കാസറ്റ്‌ വില്‍ക്കുന്നവന്‍ ലജ്ജാവതികള്‍ക്കു പകരം കെ പി എസ്‌ സി യുടെ നാടകഗാനങ്ങള്‍ ഉച്ചത്തില്‍ ഇടുന്നതിനു കാരണം എന്താണ്‌? മട്ടാംഞ്ചേരിയിലെ ആര്‍ട്ട്ഗാലറിയോടു ചേര്‍ന്ന കഥകളി പ്രദര്‍ശനത്തിന്‌ ടിക്കറ്റ്‌ മുന്‍ക്കൂട്ടി ബുക്ക്‌ ചെയ്യണമെന്നുള്ളത്‌ സത്യമാണ്‌. നിളാതീരത്തെ നാട്യസ്വര്‍ഗ്ഗം കലാമണ്ഡലത്തില്‍ പുത്തന്‍ അഡ്മിഷന്‌ പത്രപ്പരസ്യം ആവശ്യമില്ല. കാരണം അരങ്ങുകളോടുള്ള ആവേശം അനശ്വരമാണ്‌.തിരശ്ശീലയ്ക്കപ്പുറം ഒരുവന്‍ കാണുന്നത്‌ ഏതോ മായികലോകത്തെ ഫാന്റസികളല്ല. പകരം തന്റേതന്നെ ജീവിതത്തിന്റെ പരിഛേദമാണ്‌. ഒഥല്ലോ എന്ന കാപ്പിരി യോദ്ധാവിന്റെ ഭാര്യാസംശയവും ജൂലിയസ്സ്‌ സീസറിന്റെ കൊലപാതകവും ഹെഡ്ഡാ ഗാബ്ലറും, കാലവും കടലും കടന്നു അനന്തതയിലേയ്ക്ക്‌ സഞ്ചരിക്കുന്നതിനു കാരണവും മറ്റൊന്നല്ല.


ദേശീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരാനും പ്രത്യയശാസ്ത്രങ്ങളുടെ തീപ്പന്തമാകാനും അരങ്ങുകള്‍ക്കു കഴിഞ്ഞു. അധപതനത്തിന്റെയും അപചയത്തിന്റെയും പൂഴിമണ്ണില്‍ വീണുപോയെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ സ്നേഹിക്കാനിന്നും എന്നെ പ്രേരിപ്പിക്കുന്നത്‌ രണ്ട്‌ നാടകങ്ങളാണ്‌. പാട്ടബാക്കിയും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും. പിന്നെ നെയ്ത്തുകാരന്‍, ലാല്‍സലാം തുടങ്ങിയ സിനിമകളും. കമ്മ്യുണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തെ കേരളത്തിന്റെ മണ്ണില്‍ നട്ടുപിടിപ്പിച്ചത്‌ രക്തസാക്ഷികളുടെ ചോരമാത്രമല്ല. മറിച്ച്‌ വയാലാറിലെ ഏതോ ഒരഗ്രഹാരത്തിലിരുന്ന് കവിതയും പാട്ടുമെഴുതിയ ഒരു രാമവര്‍മ്മ തിരുമുല്പ്പാടിന്റെ തൂലികകൂടിയാണ്‌. തൂലികയുടെ ആ സമരവീര്യം അദ്ദേഹം മുതല്‍ ഇപ്പോള്‍ അനില്‍ പനച്ചൂരാന്‍ വരെ എത്തി നില്‍ക്കുന്നു.


ഉത്സവത്തോടും പൂരങ്ങളോടുമൊക്കെയുള്ള പ്രണയം മലയാളിമനസ്സിന്റെ പ്രത്യേകതയാണ്‌. ഒപ്പം അരങ്ങുകളോടും. നാടകത്തിന്റെയൊക്കെ കാലം കഴിഞ്ഞുപോയി എന്നു ആരു പറഞ്ഞാലും എഴുതിയാലും അതില്‍ കഴമ്പില്ലെന്നെനിക്കു തോന്നുന്നു.. കാരണം ഉത്സവത്തിന്റെ നോട്ടീസ്‌ കയ്യില്‍ കിട്ടിയാല്‍ ആറാട്ടിനും ആനയൂട്ടിനും മുന്‍പ്‌ നമ്മുടെ കണ്ണുകള്‍ പായുന്നതു അവസാന കോളത്തിലെ നാടക ബാലെ അറിയിപ്പിലേയ്ക്കാണ്‌. മലയാളി ഏതു നാട്ടിലാണെങ്കിലും ഉണ്ട്‌ ഈ കലാ പ്രേമം. സ്റ്റേജ്‌ ഷോകളായും നൃത്തോത്സവങ്ങളായും ഈ ദാഹം ഒട്ടൊക്കെ നമ്മള്‍ ശമിപ്പിക്കുന്നു.


ഇനിയും അരങ്ങിനുമപ്പുറത്തൊരു ലോകമുണ്ട്‌. കണ്ണീരിന്റെയും വിശപ്പിന്റെയും നഷ്ട സ്വപ്നങ്ങളുടേതുമായ ലോകം. അവിടെ രംഗ വെളിച്ചമില്ല. പശ്ചാത്തല സംഗീതമില്ല. ചമയങ്ങളില്ല. പച്ചയായ ജീവിതം മാത്രം. അരങ്ങത്ത്‌ ശ്രീകൃഷ്ണനായിരുന്നവന്‌ ജീവിതാരങ്ങില്‍ കുചേലനെപ്പോലെ ഭിക്ഷാംദേഹിയുടെ വേഷമാണ്‌. റോമിയോയുടെ പ്രിയ കാമുകി ജൂലിയറ്റിനിപ്പോള്‍ വേഷം ചതിയ്ക്കപ്പെട്ട ഒരു ഭാര്യയുടെ അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെട്ട ഒരമ്മയുടേതാവാം. എന്നിട്ടും മൂന്നാമത്തെ ബെല്ലിനുശേഷം അവര്‍ എല്ലാം മറക്കുന്നു. ചങ്കില്‍ ഒരു കടല്‍ ഒളിച്ചുവച്ചും അവര്‍ നമ്മളെ ചിരിപ്പിക്കുന്നു, ഭ്രമിപ്പിക്കുന്നു, മോഹിപ്പിക്കുന്നു.



യുവജനോത്സവനാളുകളില്‍ പള്ളിക്കൂടമുറ്റത്തുയര്‍ത്തിയ സ്റ്റേജുകള്‍ ഒര്‍മ്മയില്‍ തെളിയുന്നു. പിന്നെ തണുപ്പടിച്ചും ഉറക്കിളച്ചും നാടക സ്റ്റേജിനു മുന്നിലും നൃത്ത സ്റ്റേജിനു മുന്നിലും മാറിമാറി നടന്നു നേരംവെളുപ്പിച്ച രാവുകളും. ഇന്നും ഒരരങ്ങിന്റെ സ്മരണ മറ്റ്ടെന്തിനേക്കാളും ഗൃഹാതുരമാണ്‌. ഓരോതവണ തിരശ്ശീല ഉയര്‍ന്നു താഴുമ്പോഴും കൂടുതല്‍ സ്നേഹിക്കന്‍ കൂടുതല്‍ നന്മ ചെയ്യാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു.