Thursday, February 19, 2009

ചോക്ക്‌


ന്നാംക്ലാസ്സിലെ കണക്ക്‌ പാഠം,
അക്കപ്പെരുക്കങ്ങള്‍ ഓരോന്നായിപറഞ്ഞു തന്നതാരായിരുന്നു?
നെറ്റിയില്‍ ആലിലപ്പൊട്ടുവച്ച മഹാലക്ഷ്മി ടീച്ചറോ?
അല്ല, നീയായിരുന്നു, ചോക്ക്‌.
നേരെ നിവര്‍ന്നുനിന്നപ്പോള്‍ നീ ഏകം.
നടുവിലൊടിഞ്ഞുമാറിയപ്പോള്‍ ദ്വയം.
അതിലൊരെണ്ണം കണ്ണുപൊത്തികളിച്ചപ്പോള്‍
പിന്നേയുമേകമോ അതോ അദ്വൈതമോ?
സങ്കലന വ്യവകലന ഹരണ അരങ്ങുകളില്
പലേവേഷങ്ങളില്‍ നീ നിറഞ്ഞാടി.
കാറ്റും മണ്‍സൂണ്‍ മഴയും എന്നെ വലം വച്ചു.
ഭൗതികശാസ്ത്രത്തിന്റെ തട്ടില്‍ നിനക്കു പുത്തന്‍ വേഷം.
ഭൂഗുരുത്വ നിയമം തെളിയിക്കാന്
‍അന്തോനിമാഷിന്റെ വിരല്‍ കൊമ്പില്‍ നിന്നും
താഴേയ്ക്കു ചാടി ആത്മഹത്യക്ക്‌ ശ്രമിച്ച
നിന്നെ മറക്കാന്‍ ഏതു കുട്ടിയ്ക്കാണു കഴിയുക?
ഗന്ധകം മണക്കും രാസ പരീക്ഷണശാലയില്
കാത്സ്യമായി കാര്‍ബണായ്‌ വെറും കുമ്മായമായ്‌
നഗ്നനും വിഭജിതനുമായി നിന്നില്ലേ നീ.
അതിഭൗതികതയുടെ ദര്‍ശനങ്ങളില്‍നീ
കേവല സത്തയുടെ നിദര്‍ശനം.
ബുദ്ധ വിഹാരങ്ങളില്‍ നീ മോഹകാരണമായി.
അദ്വൈത പാഠങ്ങളില്‍ നീ മായയായി...
ആരായിരുന്നു നിന്റെ സുഹൃത്ത്‌, അറിയില്ലെനിക്കിന്നും
ചുംബന ശരങ്ങളാല്‍ നീ ചെറുനോവുനല്‍കുന്ന
കറുപ്പുപൊളിഞ്ഞ കറുത്തബോര്‍ഡോ?
ചന്ദന നിറമുള്ള കൈകളാല്‍ നിന്നെ വാരിയെടുത്ത്‌
ചൂണ്ടു വിരലാല്‍ തലോടുന്ന ഇന്ദു മിസ്സോ?
അതോ കുറുപ്പുമാഷിന്റെ ആയുധമായി നീ
പറന്നു ചെന്നടര്‍ത്തിയെടുക്കുന്ന
ഉറക്കംതൂങ്ങിപ്പെണ്ണിന്‍താരുണ്യമൊട്ടിന്റെ കിനാവോ?
ബോര്‍ഡു മായ്ക്കാനവള്‍ വരുമ്പോള്
ആ പാവാട ഞൊറികളില്
‍പൊടിയായ്‌ നീ മറഞ്ഞിരുന്നതെന്തേ?
കണികാസിദ്ധാന്തം പഠിപ്പിക്കാനോ?
അറിയില്ലെങ്കിലും അറിയാമെനിക്കൊന്നുമാത്രം,
ആ തൂവെള്ള കണികകളെ പലരും പ്രണയിച്ചിരുന്നു,
അതു തുടയ്ക്കുന്ന കരിവള കൈകളെ എന്നപോലെ.