Thursday, April 23, 2009

ഉച്ച കഴിഞ്ഞ്‌...

ള്ളിക്കൂടത്തിലെ എല്ലാ നേരവും സുന്ദരമാണ്‌. പുസ്തകക്കെട്ടും ചൂട്‌ ചോറ്റുപാത്രവും മഴക്കുടകളുമായി നാട്ടുവഴികളിലൂടെ വഴക്കിട്ടും കൂട്ടുകൂടാന്‍ വേണ്ടി മാത്രം പിണങ്ങിയും, പൂക്കളോടും പുഴയോടും പൂത്തുമ്പിയോടും കുശലം പറഞ്ഞുംകൊണ്ടുള്ള രാവിലത്തെ വരവ്‌. പീരിയഡുകള്‍ക്കിടയിലെ നീളം കുറഞ്ഞ ഇടവേളകള്‍. ചുവരെഴുത്തുകളുടെ അജന്താ ഗുഹകളായ മൂത്രപ്പുരയിലേയ്ക്കുള്ള തീര്‍ത്ഥാടനം. പിന്നെ, ഇനിയും ചൂടാറാത്ത പൊതിച്ചോറിന്റെ ഉന്മാദത്തിലേയ്ക്കൊരു ഉച്ചയൂണ്‌. അവസാനം, നാലാം മണിയും ജനഗണമനയും കഴിഞ്ഞ്‌ അമ്മേ വിശക്കുന്നേ എന്നും പറഞ്ഞ്‌ വീട്ടിലേയ്ക്കൊരോട്ടം.

ഇതിലേറ്റവും മനോഹരം ഉച്ചകഴിഞ്ഞുള്ള പള്ളിക്കൂടമാണെന്നെനിക്കു തോന്നുന്നു. അപൂര്‍വ്വ സുന്ദരമാണാ സമയം. നമ്മള്‍ക്കത്‌ അധികം ആസ്വദിക്കാന്‍ പറ്റിയിട്ടുണ്ടാവില്ല. കാരണം ഒരവയവം കണക്കേ നാമ്മളപ്പോള്‍ പള്ളിക്കൂടത്തിന്റെ ഒരു ഭാഗം തന്നെയായി ക്ലാസിലല്ലേ. ഉച്ചയൂണിന്റെ നിര്‍വൃതിയില്‍, ഓടിച്ചാടി നടന്നതിന്റെ സുഖതളര്‍ച്ചയില്‍, ഒരുച്ചമയക്കത്തിന്റെ ആറ്റുതൊട്ടിലില്‍ നമ്മളങ്ങനെ ഇരിക്കുകയായിരിക്കും അപ്പോള്‍. അവിടിരുന്ന് ജനാലയിലൂടെ പുറത്തേയ്ക്ക്‌ നോക്കിയാല്‍ കാണാം, സ്കൂള്‍ മുറ്റം.

വെയിലാറിത്തുടങ്ങുന്നു. തീക്ഷ്ണവെട്ടത്തിന്‌ മഞ്ഞ നിറമേറുന്നു. അന്തരീക്ഷത്തിന്‌ ആകപ്പാടെ പൊതിച്ചോറിന്റെ ഗന്ധമാണ്‌. വാടിയ ഇലയുടെ, വെന്ത ചോറിന്റെ പേരറിയാത്ത അനേകം കറികളുടെ കൂടിക്കുഴഞ്ഞ ലഹരിപിടിപ്പിക്കുന്ന ഗന്ധം. കുട്ടികളൊക്കെ ക്ലാസ്സിലാണ്‌. ഹോട്ടലില്‍നിന്ന് ചോറുണ്ട സംഗീതം മാഷ്‌ പിന്‍ വരാന്തയില്‍ പോയി നിന്ന് ഒരു സിഗരറ്റ്‌ വലിക്കുന്നു. കാര്യമായി ക്ലാസുകളില്ലാത്ത ഡ്രോയിംഗ്‌ മാഷ്‌ ആളൊഴിഞ്ഞ സ്റ്റാഫ്‌ റൂമിലെ ബഞ്ചില്‍ കാല്‌ നീട്ടി വച്ചുറങ്ങുന്നു. കുട്ടികളെ അടിക്കാന്‍ അവരെക്കൊണ്ടുതന്നെ വടികൊണ്ടുവരീക്കുന്ന വര്‍ക്കി മാഷിന്റെ ക്ലാസില്‍നിന്നും കുറെ കുട്ടികള്‍ വടി തേടി ഇറങ്ങുന്നു. ഉച്ച സമയത്ത്‌ പള്ളിപ്പറമ്പീന്ന് തേങ്ങ കട്ടു തിന്ന മുണ്ടുടുത്ത രണ്ട്‌ പത്താം ക്ലാസുകാര്‍ അടി വാങ്ങി ഹെഡ്‌ മാഷിന്റെ ഓഫീസില്‍ നിന്നും മടങ്ങുന്നു. വിശപ്പിനേക്കാള്‍ എത്രയോ നിസ്സാരമാണീ അടിയെന്ന് മണ്ടന്‍ മാഷിനറിയില്ലല്ലോ എന്നോര്‍ത്ത്‌ അവര്‍ ഉള്ളില്‍ പൊട്ടിച്ചിരിക്കുന്നു.


പള്ളിക്കൂടമിപ്പോള്‍ ഒരു തേനീച്ചക്കൂട്‌ പോലെ ഇരമ്പുകയാണ്‌. കുട്ടികളുടെ സ്വരം, അദ്ധ്യാപകരുടെ സ്വരം, അതിനും മേലെ പള്ളിക്കുടമുറ്റത്തെ പൊതിച്ചോറിന്റെ അവശിഷ്ടങ്ങള്‍ കൊത്തിപ്പെറുക്കുന്ന കാക്കകളുടെ കരച്ചില്‍. ആ ഇരമ്പത്തില്‍ കനകച്ചിലങ്ക കിലുങ്ങുന്നു. പാത്തുമ്മായുടെ ആട്‌ കരയുന്നു. അങ്കണത്തൈമാവുകള്‍ മാമ്പഴം പൊഴിക്കുന്നു. വോള്‍ട്ടയര്‍ ഗ്രന്ഥമെഴുതുന്നു. അത്‌ ഫ്രഞ്ച്‌ വിപ്ലവത്തിന്‌ തീക്കനലാകുന്നു. ടെന്‍സിംഗും ഹിലാരിയും എവറസ്റ്റിനു മേലേ നിന്ന് ചിരിക്കുന്നു. സബര്‍മതിയില്‍ നിന്നും രഘു പതി രാഘവ രാജാ റാം എന്നാരോ പാടുന്നു. മാഗല്ലന്‍ ഉലകം ചുറ്റാനിറങ്ങുന്നു. ഹിരോഷിമയില്‍ ആറ്റംബോംബ്‌ ചിരിക്കുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസുകള്‍ പ്രതിരോധക്കോട്ടകള്‍ തകര്‍ത്ത്‌ സാമ്രാജ്യങ്ങളെ ഇല്ലാതാക്കുന്നു. ഹൈഡ്രജനും ഓക്സിജനും ചേര്‍ന്ന് പച്ചവെള്ളമുണ്ടാകുന്നു. അതിനിടയില്‍ ഒരു പ്രവാചാകന്‍ and I have miles to go before I sleep... എന്ന് കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോള്‍ പള്ളിക്കുടം ദൈവത്തേപ്പോലെ. എല്ലാമറിയുന്ന, അറിവ്‌ തന്നെയായ ദൈവത്തേപ്പോലെ.


ഉച്ചക്കെന്തൊരു അഴകാണ്‌! പ്രഭാതത്തിനാണെങ്കില്‍ പുതുപൂക്കളുടെ ഗന്ധമുണ്ട്‌. തൂമഞ്ഞിന്റെ സാന്ദ്രതയുണ്ട്‌. സായന്തനത്തിനാണെങ്കില്‍ കോടി വര്‍ണ്ണങ്ങളുണ്ട്‌. അസ്തമയത്തിന്റെ ആകാശ സൗന്ദര്യമുണ്ട്‌. പക്ഷേ ഉച്ചയ്ക്കെന്താണുള്ളത്‌? കനത്ത ചൂട്‌. കണ്ണഞ്ചിപ്പികുന്ന സൂര്യ വെളിച്ചം. തളര്‍ച്ച. ഇലകളും പൂക്കളും ജീവനുള്ളതൊക്കെയും വാടിത്തളര്‍ന്ന് നില്‍ക്കുന്നു. പാറപ്പുറത്ത്‌ വെയില്‍ കാഞ്ഞ്‌ കിടക്കുന്ന ഇഴ ജന്തുക്കള്‍.സൂര്യ താപമേറ്റ്‌ ചൂട്‌ പിടിക്കുന്ന പുഴ വെള്ളം. ജീവികളുടേയും സസ്യങ്ങളുടേയും നെറുകയിലെത്തുന്ന സൂര്യന്‍ നിഴലുകളെ ആകെ വര്‍ത്തുളമാക്കുന്നു. യാത്രികരൊക്കെ നടത്തം നിറുത്തി തണല്‍മരച്ചോടുകളില്‍ വിശ്രമിക്കുകയാണ്‌. വഴിയമ്പലങ്ങളോ തണലിടങ്ങളോ കണ്ടെത്താത്തവര്‍ കൊടുംചൂടില്‍ ഏന്തി വലിഞ്ഞ്‌ നടക്കുകയാണ്‌. പുഴയോരത്തെ പുല്‍പ്പരപ്പില്‍ മേഞ്ഞു നടന്ന കാലികള്‍ കനത്തചൂടില്‍ പുഴയിലേയ്ക്കിറങ്ങുന്നു. ചെളിക്കണ്ടത്തിലെ വെള്ളക്കുഴികളില്‍ മുക്കാലും മുങ്ങിക്കിടക്കുകയാണ്‌ കരിമ്പോത്തുകള്‍. വീട്ടിലെ പാണ്ടന്‍ നായ നാവ്‌ മുഴുവനും പുറത്തേയ്ക്കിട്ട്‌ നിറുത്താതെ അണയ്ക്കുകയാണ്‌. ചെമ്പന്‍ പൂച്ചയാവട്ടെ ചാണകം മെഴുകിയ തിണ്ണയുടെ തണുപ്പില്‍ പറ്റിച്ചേര്‍ന്ന് കിടന്നുറങ്ങുന്നു.

ആലസ്യമാര്‍ന്ന ഈ ഉച്ചയുടെ സൗന്ദര്യം കാണാന്‍ പഠിപ്പിച്ചത്‌ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലാണ്‌. ഖസാക്കില്‍ വന്നതിന്റെ അടുത്ത ദിവസം ഉച്ചയ്ക്ക്‌ രവി പുറത്തേയ്ക്കിറങ്ങി. പുഴയോളം നടന്നു. ഉച്ചവെയിലില്‍ സസ്യജാലങ്ങളൊക്കെ മയങ്ങി നില്‍പ്പാണ്‌. നാട്ടുവഴിയിലെ പുല്ലും കരിമ്പനകളും എല്ലാം. ഒരു ധ്യാനത്തിലെന്നോണം. ശരിയാണ്‌. ഉച്ചയുടെ ഈ മഹാ മൗനമുണ്ടല്ലോ. അത്‌ ഏറ്റവും ആഴമുള്ള ഒരു ധ്യാനമാണ്‌. ഈ സമയത്ത്‌ പ്രകൃതിയില്‍ നിറയുന്ന ഊര്‍ജ്ജം പവിത്രമാണ്‌.

ഉച്ച, മനുഷ്യജീവിതത്തിന്റെ മദ്ധ്യാഹ്നം പോലെ തോന്നും ചിലപ്പോള്‍. ബാല്യ കൗമാരങ്ങളൊക്കെ ഏറെ സുഗന്ധമുള്ള, ഫ്രെഷായ, സൗന്ദര്യപ്രധാനമായ പുലരി പോലെയാണ്‌. വാര്‍ദ്ധക്യമാവട്ടെ സന്ന്യാസത്തിന്റെ സമയമാണ്‌. മഹാനിര്‍വൃതിയുടെ കാലം. മോക്ഷപ്രാപ്തിയോട്‌ ചെര്‍ന്നു നില്‍ക്കുന്ന മുഹൂര്‍ത്തം. ശരീരം ഉപേക്ഷിക്കുകയേവേണ്ടൂ, ഈശ്വരനില്‍ ലയിക്കാന്‍. അത്രയ്ക്ക്‌ വിശുദ്ധിയും ശാലീനതയും ഉണ്ട്‌ സായന്തനത്തിന്‌. എന്നാല്‍ ജീവിതത്തിന്റെ മദ്ധ്യാഹ്നം നട്ടുച്ചപോലെ തീച്ചൂളയാണ്‌. തളര്‍ച്ച, അസംതൃപ്തി, കഠിനത, പാരുഷ്യം, മയക്കം. കാര്യമായ നിറമൊന്നുമില്ല. എന്നാലും മദ്ധ്യാഹ്നം ഏറെ സുന്ദരം തന്നെ. പക്വതയുടെ കാലമാണത്‌. എല്ലാറ്റിലും മേലെ മൗനത്തിന്റെ, ധ്യാനത്തിന്റെ അഴകുള്ള യോഗമുഹൂര്‍ത്തം. കാരണം, ഉച്ച സമയങ്ങളില്‍ വിജനമായ പള്ളിവാതിലുകള്‍തുറന്ന് ദൈവം പ്രകൃതിയിലേയ്ക്ക്‌ നടക്കാനിറങ്ങുന്നു.

Tuesday, April 7, 2009

ഇവിടെ ഭൂമി കുലുങ്ങുന്നു...

പ്രില്‍ 6, തിങ്കളാഴ്ച. ഇപ്പോള്‍ സമയം രാത്രി പത്തു മണി. റോമിലെ ഒരു നാലുനില കെട്ടിടം. അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ അവസാന മുറിയിലിരുന്ന് ഞാനിതെഴുതുമ്പോള്‍ ഇവിടെ നിന്നും തൊണ്ണൂറു കിലോമീറ്റര്‍ അകലെ അക്വീലാ എന്നൊരു നഗരത്തില്‍ നിന്നും വിലാപങ്ങള്‍ ഉയരുകയാണ്‌. ഇന്നു രവിലെ മൂന്നരയ്ക്ക്‌ ഇവിടെ ഭൂചലനമുണ്ടായി. വളരെ പുരാതനമായ കെട്ടിടങ്ങളായിരുന്നു ഏറെയും. അവയില്‍ പലതും തകര്‍ന്നുവീണു. ഇപ്പോള്‍ കേട്ട രാത്രി വാര്‍ത്തയില്‍ മരണ സംഖ്യ 160 കടന്നിരിക്കുന്നു. പരുക്കേറ്റ ആയിരങ്ങള്‍ ആശുപത്രിക്കിടക്കകള്‍ നിറയ്ക്കുന്നു.


ടെലിവിഷനില്‍ കണ്ടൂ, ചിന്നിത്തെറിച്ച കോണ്‍ക്രീറ്റു കഷണങ്ങള്‍ക്കിടയില്‍ ജീവനും മരണവും മാംസവും കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തകരുടെ യൂണീഫോമിന്റെ മഞ്ഞയും ചുമപ്പും ചേര്‍ന്ന ഉജ്ജ്വല വര്‍ണ്ണങ്ങള്‍ ക്യാമറയെ മറയ്ക്കുന്നു.ഇന്നലെ രാത്രിയില്‍ മമ്മിയും പപ്പയും ഉറങ്ങിയത്‌ ദേ ഈ മുറിയിലെന്നു ഒരു കുട്ടി രക്ഷാ പ്രവര്‍ത്തകരെ കാട്ടിക്കൊടുക്കുന്നു. പിന്നെ, പൂഴിയില്‍ പൂണ്ട അച്ഛനമ്മമാരുടെ മൃതദേഹങ്ങള്‍ക്കു പിന്നാലെ അവന്‍ നടന്നു പോകുന്നു. അവന്റെ വഴികള്‍ കോണ്‍ക്രീറ്റു പൊടികളില്‍ തീരെ തെളിച്ചമില്ലാതാവുന്നു! മൃതദേഹങ്ങള്‍ പരതിപ്പോയ നായ കല്‍ക്കൂമ്പാരങ്ങളില്‍ കുടുങ്ങിയ ഒരു കുടുംബ ഫോട്ടോയ്ക്ക്‌ മുമ്പില്‍ നിശ്ചലനായി നിന്നു. ദുരന്തത്തെ അതിജീവിച്ചവര്‍ ഗാഢമായ ആലിംഗനങ്ങളില്‍ മണിക്കൂറുകളോളം അമരുന്നു. രണ്ടു കണ്ണുനീര്‍തുള്ളികള്‍ കൂടി ചേരുമ്പോള്‍ അവയില്ലാതാവുന്നു എന്ന സ്നേഹ രാസമാറ്റത്തിന്റെ പരീക്ഷണ ശാലകളായി അവരുടെ കണ്ണുകള്‍ മാറുന്നു. ക്ലബ്‌ ഫുട്ബോളിന്റെ ഉന്മാദങ്ങള്‍ക്ക്‌ തീകൊളുത്തുന്ന ഇറ്റാലിയന്‍ ടെലിവിഷന്‍ സ്ക്രീനുകള്‍ മൗനമാകുന്നു, ദു:ഖസാന്ദ്രമാകുന്നു.
വാര്‍ത്തയ്ക്കിടയില്‍ ഇറ്റലിയില്‍ ഇതിനുമുന്‍പുണ്ടായിട്ടുള്ള ഭൂചലനങ്ങളുടെ ചരിത്രം... അവയില്‍ മരിച്ച പതിനായിരങ്ങളുടേയും ലക്ഷങ്ങളുടേയും എണ്ണം.... ചില പഴയ വീഡിയോകള്‍... ഒക്കെ ചേര്‍ന്ന് രാത്രിയോടൊപ്പം ഭയവും ചരിത്രത്തിന്റെ കുളമ്പടികള്‍ വിലയം കൊണ്ടിരിക്കുന്ന റോമിന്റെ ആകാശത്തെ പൊതിയുന്നു.വീഡിയോകളിലൊന്നില്‍ ഇതാ ഒരു പടുകൂറ്റന്‍ ദേവാലയം ഇടിഞ്ഞൂര്‍ന്നു വീഴുന്നു. നിലം പൊത്തിയ മണലിന്റേയും സിമന്റിന്റേയും കൂമ്പാരത്തില്‍ നിന്നും പൊടിപടലം ഒരു മഹാപര്‍വ്വതം കണക്കേ ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങുന്നു. ആ ധൂമ പ്രളയത്തില്‍ അനേകമാത്മാക്കള്‍ കൂടു വിട്ട്‌ പ്രകാശ വര്‍ഷങ്ങളുടെ കൈ പിടിക്കുന്നു. സീസ്മോഗ്രാഫിക്‌ സ്റ്റേഷനുകളിലെ നിറം പൊളിഞ്ഞ സ്പന്ദമാപിനികളുടേയും റിക്ടര്‍ സ്കെയില്‍ കുത്തി വരച്ചിട്ട ഗ്രാഫുകളുടേയും ചിത്രങ്ങള്‍ വല്ലാതെ ഭയപ്പെടുത്തുന്നു. രക്ഷാ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനോടൊപ്പം പുത്തന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി ബര്‍ല്ലിസ്കോണി. മരിച്ചവരുടെ സങ്കടങ്ങളില്‍ ഇറ്റാലിയന്‍ ജനതയോടൊപ്പം അദ്ദേഹവും പങ്കുചേരുന്നു. വാര്‍ത്തയിലെ അവസാന വാചകം എന്റെ നെഞ്ചിലിപ്പോള്‍ നടുക്കമായി നിലകൊള്ളുന്നു. അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടേക്കാം . ജാഗ്രത പുലര്‍ത്തണം!

ഇന്നു രാവിലെ മൂന്നര. ഞാന്‍ ഒരു സ്വപ്നത്തിലായിരുന്നു. തെങ്ങോലയും ഇളം വെയിലുമൊക്കെയുള്ള ഒരു സ്വപ്നം. പതിവുപോലെ നാടു തന്നെ യായിരുന്നു പശ്ചാത്തലം. പെട്ടെന്ന് ഞാനൊരു ഊഞ്ഞാലില്‍ ആടുന്നതു പോലെ. ഇടതു വശത്തേയ്ക്ക്‌ എന്റെ കട്ടില്‍ ആയത്തില്‍ ഒന്നാഞ്ഞു പോയി.പിന്നെ പൊടുന്നനേ വലതു വശത്തേയ്ക്കും അതേ ആട്ടം. ഞെട്ടി കണ്ണ്‍ മിഴിച്ചു. ലൈറ്റിട്ടു. എഴുന്നേറ്റ്‌ കാല്‌ നിലത്തുറപ്പിച്ചപ്പോള്‍ തറയില്‍ നേരിയ കമ്പനം. ഉറക്കത്തിന്റേയും ഉണര്‍വിന്റേയും സ്നിഗ്ദ്ധമായ മുഹൂര്‍ത്തം. പച്ചവെള്ളം നിറച്ചു വച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്‌ കുപ്പികള്‍ ചെറുതായി ഒന്നാടി അമര്‍ന്നിരിക്കുന്നു. ഉറക്കം വിട്ടെഴുന്നേറ്റ നാഡികളിപ്പോള്‍ ഭൂകമ്പമെന്ന തിരിച്ചറിവില്‍ പ്രവര്‍ത്തനസജ്ജമാകുന്നു.

ഒരു നിമിഷം! എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു. എന്റെ മുറി ഏറ്റവും അവസാനത്തേതാണ്‌. മുറിയുടെ മൂന്നു വശവും പൊതിഞ്ഞു നില്‍ക്കുന്ന തണുത്തു നരച്ച ആകാശം ജനാലയുടെ വിടവിലൂടെ കണ്ടു. അങ്ങു ദൂരെ കടലുകള്‍ക്കുമപ്പുറത്ത്‌, വില്ലേജ്‌ ആഫീസ്‌ പടിയ്ക്കല്‍ ബസിറങ്ങി, പുഴ കടന്ന് കാലി മേയുന്ന പുല്‍മേടും മണ്‍ റോഡും കടന്ന് റബ്ബര്‍ തോട്ടം മുറിച്ച്‌ മാഞ്ചോട്ടിലെത്തി നില്‍ക്കുന്ന ഒരു വഴി ഓര്‍മ്മയില്‍ തെളിയുന്നു. എന്റെ വീട്ടിലേയ്ക്കുള്ള വഴി! മാഞ്ചോട്ടില്‍ നിന്നുമിറക്കമിറങ്ങിയാല്‍ ഓണത്തിന്‌ ഊഞ്ഞാലു കെട്ടുന്ന കശുമാവും ശൈശവവും ബാല്യവും എന്റെ കൈകളാല്‍ പരിരക്ഷിക്കപ്പെട്ട ചെറു നാരകവും പിന്നിട്ട്‌ വഴി ഒരു ചെമ്പകച്ചോട്ടിലെത്തി നില്‍ക്കും. എന്റെ വീടിന്റെ മുറ്റം.ചെമ്പകത്തിന്റെ താഴത്തെ താണ കൊമ്പില്‍ പതുങ്ങി ഇരിക്കുന്ന ചെമ്പന്‍പൂച്ച ഏതോ ഒരിരയുടെ അനക്കം കണ്ട്‌ കുടമുല്ലകളിലേയ്ക്ക്‌ ചാടുന്നു. പൗര്‍ണ്ണമി പൂത്തു നില്‍ക്കുന്ന അടുക്കള മുറ്റത്ത്‌ അമ്മയുടെ നിഴല്‍. അകത്ത്‌ ചേട്ടന്മാരുടെ, ചേച്ചിയുടെ വര്‍ത്തമാനം പറച്ചില്‍. രൂപക്കൂടിനു മുന്‍പില്‍ തിരികത്തിക്കുന്ന ചാച്ചന്‍. തിരിയുടെ സൗമ്യവെളിച്ചത്തില്‍ ഓര്‍മ്മ വച്ച നാള്‍ മുതല്‍ പരാതിയും പരിഭവങ്ങളും കേട്ട്‌ കൂടെ കരഞ്ഞ, ചിരിച്ച തിരുഹൃദയം!

മുറിയുടെ വാതില്‍ തള്ളിത്തുറന്നു. എമര്‍ജന്‍സീ എക്സിറ്റ്‌ എന്റെ മുറിയുടെ തൊട്ടരുകിലാണ്‌. ഡോര്‍ വലിച്ചു തുറന്നു ഞാന്‍ പുറത്തേയ്ക്കിറങ്ങി. താഴേ നിന്നുള്ള സ്റ്റെയര്‍കേയ്സ്‌ ഇവിടെ അവസാനിക്കുന്നു. കൈവിരിയില്‍ പിടിച്ചു താഴേയ്ക്ക്‌ നോക്കി. രാത്രി വെളിച്ചത്തില്‍ അത്രയ്ക്ക്‌ വ്യക്തമായില്ലെങ്കിലും നാലു നിലകളുടെ ഉയരം മനസ്സിലായി. കൈ വിരിയില്‍ അമര്‍ത്തിപിടിച്ച്‌ കണ്ണടച്ചു. ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ട ചലനം അവസാനിച്ചു. ചുറ്റു വട്ടത്തില്‍ മറ്റുള്ള സുഹൃത്തുക്കളൊക്കെ വിറങ്ങലിച്ചു നില്‍പ്പാണ്‌. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി മുപ്പതു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒന്നിച്ചു താമസിക്കുന്ന സ്ഥലമാണിത്‌. എവിടെയാണെങ്കിലും മനുഷ്യന്റെ വികാരങ്ങള്‍ സമമാണെന്ന് എനിക്കപ്പോള്‍ മനസ്സിലായി. വെള്ള ക്യാന്‍ വാസില്‍ കൂര്‍ത്ത പെന്‍സില്‍ കൊണ്ടു വരച്ചു വച്ചതുപോലെയുള്ള ചൈനാക്കാരന്റെ കുഞ്ഞുകണ്ണുകളില്‍, ഉരുണ്ടുന്തിയ കറുത്ത നെറ്റിത്തടങ്ങള്‍ക്കു താഴെ ഒരു പുലിമടപോലെ കാണുന്ന റുവാണ്ടാക്കരന്റെ കണ്ണുകളില്‍, സാമ്പയും ഫുട്ബോളും ഒരുപോലെ വിടര്‍ത്തുന്ന ബ്രസീലുകാരന്റെ കണ്ണില്‍, സഖാവ്‌ ചെഗുവേരയുടെ നാട്ടുകാരന്‍ ബൊളീവിയാക്കാരന്റെ കണ്ണില്‍,അതികായനായൊരു യുണൈറ്റഡ്‌ സ്റ്റേറ്റുകാരന്റെ കണ്ണില്‍, അപരന്റെ കണ്ണില്‍ തത്ത്വമസിയുടെ ക്ഷേത്ര ദര്‍ശനം നടത്തുന്ന ഇന്ത്യാക്കാരന്റെ കണ്ണില്‍ അങ്ങനെ നൂറു കണ്ണുകളില്‍ ഇപ്പോള്‍ ഒരൊറ്റ ഭാവമേയുള്ളൂ. ഭീതി. മൂന്നരമണിയിലെ ഈ പുലര്‍ച്ചയില്‍ ഈ കെട്ടിടത്തെ പൊതിയുന്ന അന്തരീക്ഷം വല്ലാതെ തണുത്തിരിക്കുന്നു. ആരുടേയോ തീരെ തണുത്ത നിര്‍വ്വികാരമായ നീണ്ട വിരലുകള്‍ പോലെ അതെന്നെ തൊടുന്നു.

കൊച്ചു റേഡിയോകള്‍ ചിലച്ചു. ഈ രാത്രിയില്‍ ഇനിയെന്തുവെണമെന്ന ആലോചനയ്ക്കിടയില്‍ ആരോ പറഞ്ഞു. ഇവിടെ അടുത്ത്‌ അക്വീലയിലാണു ഭൂകമ്പത്തിന്റെ ഉത്ഭവം. അവിടെ കെട്ടിടങ്ങള്‍ താഴെ വീണു. എങ്കിലും ഇനിയിപ്പോള്‍ തുടര്‍ ചലനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലത്രേ. എവിടേയോ ഉണ്ടായ ഭൂചലനത്തിന്റെ തരംഗങ്ങള്‍ മാത്രമാണിത്‌. ഓരോരുത്തരായി മുറികളിലേയ്ക്ക്‌ മടങ്ങി. ഞാനും നേരിയ ആശ്വാസത്തോടെ തിരിച്ചു മുറിയില്‍ വന്നു കതകടച്ചു. ലൈറ്റ്‌ ഓഫാക്കി. പെട്ടെന്ന് പരന്ന ഇരുട്ട്‌ ഒരു വന്യ ജീവിയെ പോലെ എന്നെ ഭയപ്പെടുത്തി. വേഗം വീണ്ടും ലൈറ്റിട്ടു. കൈയിലും മനസ്സിലും ജപമാലയും പ്രാര്‍ത്ഥനയുമായി കട്ടിലില്‍ ഇരുന്നു. എപ്പോഴോ ഉറങ്ങി. തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കി അവനറിയാതെ പതിഞ്ഞ കാല്‍ വയ്പ്പുകളോടെ പശുവിന്‌ പുല്ലരിയാന്‍ പുറത്തേയ്ക്ക്‌ പോകുന്ന അമ്മയെ പോലെ ജപമാലയേന്തിയ എന്റെ വലം കൈ ഞാനറിയാതെ എപ്പോഴോ ലൈറ്റണച്ചു.

പുലരുവോളം സ്വപ്നങ്ങളേ ഉണ്ടായിരുന്നില്ല. നാട്ടില്‍ വാര്‍ത്തയാവില്ലെന്നറിയാമെങ്കിലും രാവിലെതന്നെ വീട്ടില്‍ വിളിച്ചു. കഴിഞ്ഞയിടെ പ്രസവിച്ച രണ്ടു പൂച്ചകുട്ടികളില്‍ ഒന്നിന്റെ തിരോധാനമായിരുന്നു അമ്മയുടെ സംസാരത്തിലെ പ്രധാന വാര്‍ത്ത. ചേട്ടനെ കാര്യങ്ങളുടെ നിസ്സാരതയൊക്കെ പറഞ്ഞു മനസ്സിലാക്കി. പത്ര വാര്‍ത്തകളും ടി വി ന്യൂസുകളുമൊക്കെയായി പകല്‍ കഴിഞ്ഞു പോയി. മലയാളികള്‍ക്കിടയില്‍ പതിവ്‌ തമാശകള്‍ പരന്നു. കാശു കടം കൊടുത്തവന്‍ ഭൂമി കുലുങ്ങിയപ്പോള്‍ കടക്കാരുടെ മുറികളില്‍ തട്ടി വിളിക്കാന്‍ പോയത്രേ. ഇറ്റാലിയന്‍ ഉപ്പില്ലാ ഭഷണത്തില്‍ നിന്നും രക്ഷപെടാന്‍ അരിയും അച്ചാറുമൊക്കെ നാട്ടില്‍ നിന്നും വരുത്തിവച്ച ഒരാള്‍ അതുമായ്‌ ഓടുന്നത്‌ കണ്ടവരുണ്ട്‌. ഇനിയും രാത്രിയില്‍ ഒരു കുലുക്കവുമറിയാതെ ഉറങ്ങി പോയവര്‍ രാത്രിയില്‍ എന്താണ്‌ നടന്നതെന്ന് മറ്റുള്ളവരോട്‌ ഒതുക്കത്തില്‍ ചോദിക്കുന്നു.

ഇപ്പോള്‍ രാത്രി വാര്‍ത്തകള്‍ക്കുശേഷം മുറിയില്‍ വന്നിരുന്നിതെഴുതുമ്പോള്‍ നിരത്തിലൂടെ പായുന്ന ആംബുലന്‍സുകളുടെ സൈറണ്‍ കേള്‍ക്കാം. കാറ്റില്‍ ജനാല പാളികള്‍ ഇളകുന്ന ശബ്ദം പോലും വല്ലാതെ പരിഭ്രമിപ്പിക്കുന്നു. വാച്ചിലെ സെക്കന്‍ഡ്‌ സൂചിയുടെ ടിക്‌ ടിക്‌ സ്വരം പോലും ബിഗ്‌ ബാംഗിലെ മഹാ സ്ഫോടനസ്വരമായി രൂപാന്തരപ്പെട്ടേക്കാമെന്ന് തോന്നി പോകുന്നു. ഭൂതകാലം ഒരു തിരശ്ശീലയിലെന്നപോലെ മനസ്സില്‍ തെളിയുന്നു. തണുത്തു നരച്ച അന്തരീക്ഷത്തിനെതിരേ ഞാന്‍ കണ്ണുകളിറുക്കിയടയ്ക്കുന്നു.

ഇപ്പോള്‍ എനിക്കു കാണാം, വില്ലേജ്‌ ആഫീസ്‌ പടിക്കല്‍ നിന്നും പുഴയ്ക്കും പുല്‍മേടിനുമപ്പുറം എല്ലാ മുറിയിലും നിലാവു വീണ ഒരു വീടും, തെളിഞ്ഞു കത്തുന്ന ഒരു മെഴുതിരിയും അതിന്റെ വെട്ടത്തിലൊരു രൂപക്കൂടും. അവിടെ എനിക്കായ്‌ തുടിക്കുന്ന ഒരു തിരു ഹൃദയവും. ഇനി ഏറ്റവും ശാന്തിയോടെ ഞാന്‍ ഉറങ്ങട്ടെ. തെങ്ങോലയും ഇളവെയിലുമുള്ള സ്വപ്നങ്ങളിലേയ്ക്ക്‌....പുത്തന്‍ ഭൂകമ്പ തമാശുകളിലേയ്ക്ക്‌ ഞാന്‍ ഉണരട്ടെ.
ഗുഡ്‌ നൈറ്റ്‌...