Thursday, February 19, 2009

ചോക്ക്‌


ന്നാംക്ലാസ്സിലെ കണക്ക്‌ പാഠം,
അക്കപ്പെരുക്കങ്ങള്‍ ഓരോന്നായിപറഞ്ഞു തന്നതാരായിരുന്നു?
നെറ്റിയില്‍ ആലിലപ്പൊട്ടുവച്ച മഹാലക്ഷ്മി ടീച്ചറോ?
അല്ല, നീയായിരുന്നു, ചോക്ക്‌.
നേരെ നിവര്‍ന്നുനിന്നപ്പോള്‍ നീ ഏകം.
നടുവിലൊടിഞ്ഞുമാറിയപ്പോള്‍ ദ്വയം.
അതിലൊരെണ്ണം കണ്ണുപൊത്തികളിച്ചപ്പോള്‍
പിന്നേയുമേകമോ അതോ അദ്വൈതമോ?
സങ്കലന വ്യവകലന ഹരണ അരങ്ങുകളില്
പലേവേഷങ്ങളില്‍ നീ നിറഞ്ഞാടി.
കാറ്റും മണ്‍സൂണ്‍ മഴയും എന്നെ വലം വച്ചു.
ഭൗതികശാസ്ത്രത്തിന്റെ തട്ടില്‍ നിനക്കു പുത്തന്‍ വേഷം.
ഭൂഗുരുത്വ നിയമം തെളിയിക്കാന്
‍അന്തോനിമാഷിന്റെ വിരല്‍ കൊമ്പില്‍ നിന്നും
താഴേയ്ക്കു ചാടി ആത്മഹത്യക്ക്‌ ശ്രമിച്ച
നിന്നെ മറക്കാന്‍ ഏതു കുട്ടിയ്ക്കാണു കഴിയുക?
ഗന്ധകം മണക്കും രാസ പരീക്ഷണശാലയില്
കാത്സ്യമായി കാര്‍ബണായ്‌ വെറും കുമ്മായമായ്‌
നഗ്നനും വിഭജിതനുമായി നിന്നില്ലേ നീ.
അതിഭൗതികതയുടെ ദര്‍ശനങ്ങളില്‍നീ
കേവല സത്തയുടെ നിദര്‍ശനം.
ബുദ്ധ വിഹാരങ്ങളില്‍ നീ മോഹകാരണമായി.
അദ്വൈത പാഠങ്ങളില്‍ നീ മായയായി...
ആരായിരുന്നു നിന്റെ സുഹൃത്ത്‌, അറിയില്ലെനിക്കിന്നും
ചുംബന ശരങ്ങളാല്‍ നീ ചെറുനോവുനല്‍കുന്ന
കറുപ്പുപൊളിഞ്ഞ കറുത്തബോര്‍ഡോ?
ചന്ദന നിറമുള്ള കൈകളാല്‍ നിന്നെ വാരിയെടുത്ത്‌
ചൂണ്ടു വിരലാല്‍ തലോടുന്ന ഇന്ദു മിസ്സോ?
അതോ കുറുപ്പുമാഷിന്റെ ആയുധമായി നീ
പറന്നു ചെന്നടര്‍ത്തിയെടുക്കുന്ന
ഉറക്കംതൂങ്ങിപ്പെണ്ണിന്‍താരുണ്യമൊട്ടിന്റെ കിനാവോ?
ബോര്‍ഡു മായ്ക്കാനവള്‍ വരുമ്പോള്
ആ പാവാട ഞൊറികളില്
‍പൊടിയായ്‌ നീ മറഞ്ഞിരുന്നതെന്തേ?
കണികാസിദ്ധാന്തം പഠിപ്പിക്കാനോ?
അറിയില്ലെങ്കിലും അറിയാമെനിക്കൊന്നുമാത്രം,
ആ തൂവെള്ള കണികകളെ പലരും പ്രണയിച്ചിരുന്നു,
അതു തുടയ്ക്കുന്ന കരിവള കൈകളെ എന്നപോലെ.

Monday, January 19, 2009

മലയാളപാഠാവലിയില്‍ കണ്ണുനീര്‍ വീഴുന്നു


നിക്കുമ്പോള്‍ എല്ലാ കുഞ്ഞുങ്ങളും ഒരു പോലെ.
ചോരയില്‍ നനഞ്ഞ്‌, കുഞ്ഞുവായില്‍ വലുതായ്‌ കരഞ്ഞ്‌.
മോണകാട്ടി ചിരിക്കും പിന്നെ പൂവിതള്‍ വിരലാല്‍മുഖം തൊടും,
ഉറക്കം നടിച്ചമ്മയെ കളിപ്പിക്കും.
താരാട്ടു പാടുമ്പോള്‍ ഏതൊരമ്മയും ഗായികയാവുന്നു
അതുകേട്ട കുഞ്ഞ്‌ പൗര്‍ണ്ണമി സ്വപ്നം കണ്ടുറങ്ങുന്നു.

എല്ലാ അമ്മയും കുഞ്ഞിനേറ്റവും നല്ലത്‌ മാത്രം നല്‍കുന്നു.
സ്നേഹസാഗരം കടഞ്ഞമൃതും മേലിന്റെ ചൂരും
സമയവും സ്വപ്നവും ജീവനും പിന്നെയൊരായിരം മുത്തങ്ങളും
പിഞ്ചിയ സാരിയുടുത്തിട്ടമ്മ കുഞ്ഞിന്‌ പുത്തനുടുപ്പു നല്‍കുന്നു.
മഴനനഞ്ഞമ്മയവനെ കുട ചൂടിക്കുന്നു, ഹൃദയമെരിച്ച്‌ ചൂടും
കുഞ്ഞു കഴിക്കുമ്പോള്‍ അമ്മയുടെ വിശപ്പുമാറുന്നു
അവന്‍ ബാക്കിവച്ച ചോറമ്മയ്ക്ക്‌ കണ്ണന്റെ പശിയടക്കിയ വറ്റും

കുട്ടിക്കൊഞ്ചലില്‍ ആദ്യമായ്‌ അമ്മേയെന്നവന്‍ വിളിച്ചു
അതുകേട്ട നിര്‍വൃതിയില്‍ അമ്മയെന്ന പെണ്ണിന്‍ ജന്മം നിറഞ്ഞു
അവന്റെ തീരാ മോഹങ്ങള്‍കൊന്നും അവധി വച്ചില്ലല്ലോ അമ്മ.
കൗമാരത്തിന്റെ പൂന്തോട്ടത്തിലവനാശിച്ചത്‌ ഒറ്റയ്ക്കിരിപ്പാണ്‌.
അതറിഞ്ഞമ്മ വാതില്‍ മറവില്‍ ഒളിഞ്ഞിരുന്നുണ്ണിയെ കണ്ടു.

ഏതൊ ഒരു രാത്രിയില്‍ വൈകിയെത്തിയ ഉണ്ണിക്കായ്‌
വാതില്‍ തുറന്നു കോടുത്തമ്മ ഒതുങ്ങി നിന്നു.
അന്നാദ്യമായി അമ്മ വച്ച കറിക്കവന്‌ സ്വാദില്ലാതെ തോന്നുന്നു.
കറിച്ചട്ടിയും കഞ്ഞിക്കലവും നടക്കല്ലില്‍ വീണുടയുന്നു.
പിന്നെ ടെലിവിഷന്‍, അലമാരിയിലെ ശില്‍പ്പങ്ങള്‍
കണ്ണാടി,പെട്ടിയിലെ പഴയ കളിപ്പാട്ടങ്ങള്‍, കൂട്ടിക്കൂറാ പൗഡര്‍,
അവന്റെ വളര്‍ച്ചയുടെ ഗ്രാഫുകള്‍ എഴുതിയ ഉടുപ്പുകള്‍
പുതു മഴ നനഞ്ഞമ്മ വാങ്ങിക്കൊണ്ടു വന്ന പുസ്തകങ്ങള്‍
മലയാള പാഠാവലി, മാമ്പഴം,രാത്രിമഴ എല്ലാം ഓരോന്നായി.
അന്ത്യത്തില്‍ കറുത്ത രാവിലേയ്ക്കവന്‍ ഒറ്റയ്ക്കു നടന്നകലുന്നു...

മരിക്കുന്നത്‌ ഓരോ കുഞ്ഞും വ്യത്യസ്തരായാണ്‌
ചിലര്‍ ലോകത്തു നിന്നും, ചിലര്‍ ഹൃദയങ്ങളില്‍ നിന്നും.

Friday, January 16, 2009

ബ്രഹ്മചാരികളും അവിവാഹിതനും...


സൗപര്‍ണ്ണികയുടെ തീരത്ത്‌ ബ്രഹ്മചാരികളുടെ വിശ്വസംഗമമായിരുന്നു. അറിഞ്ഞോ അറിയാതെയോ അവരില്‍ ഒരു അവിവാഹിതനും പെട്ടുപോയി. വേഷത്തിലും ചമയങ്ങളിലും അയാള്‍ ഒരു ബ്രഹ്മചാരിയെപ്പോലെ തോന്നിച്ചു. ആദ്യകാഴ്ചയില്‍ കണ്ടവരില്‍ പലരും അദ്ദേഹത്തെ ബ്രഹ്മചാരീ എന്നുവിളിച്ച്‌ അഭിസംബോധനചെയ്യുക കൂടി ചെയ്തു.


ദേവീസ്തുതികള്‍ക്കുശേഷം ബ്രഹ്മചാരികള്‍ തങ്ങളുടെ ശരീരത്തെ തീരത്തുപേക്ഷിച്ച്‌ ആത്മാവിനെ പരബ്രഹ്മത്തിന്റെ സ്നേഹമണ്ഡലത്തില്‍ അലയാന്‍ വിട്ടു. അപ്പോഴും അവിവാഹിതന്‍ മഞ്ഞവെട്ടം ഓളം തല്ലുന്ന കായലില്‍ നോക്കി മറൈന്‍ ഡ്രൈവിലെ ചാരുബെഞ്ചില്‍ ഇരിക്കുകയായിരുന്നു.

Monday, January 12, 2009

വളപ്പൊട്ടുകള്‍ പോയ്ക്കൊള്ളട്ടെ, പക്ഷേ ആ സ്വപ്നം.....


ഷ്ടങ്ങള്‍ എത്ര ചെറുതാണെങ്കിലും വേദനയാണ്‌. കരുതിവച്ചിരുന്നതെന്തോ കൈവിട്ടു പോകുന്നു. ആ സംഗതിയോടുള്ള ഇഷ്ടംകൊണ്ടല്ലേ ഞാനത്‌ സ്വന്തമാക്കിയത്‌. എന്നിട്ടിപ്പോള്‍ അതെന്റേതല്ലാതാകുന്നു. കുഞ്ഞും നാളില്‍ പുസ്തകക്കെട്ടുകള്‍ക്കൊപ്പം ഒളിപ്പിച്ചുവച്ചിരുന്ന ലൊട്ടുലൊടുക്ക്‌ സാമാനങ്ങള്‍, ഒരു പക്ഷിത്തൂവല്‍, മഴവില്ലിന്റെ വളപ്പൊട്ട്‌, മായാവി നെയിം സ്ലിപ്പ്‌ എവിടെയോ കളഞ്ഞു പോകുന്നു. എനിക്കുചുറ്റുമുള്ള ലോകം തന്നെ ഇല്ലാതാകുന്നതുപോലെ. എന്നിട്ടും ഒരു സത്യമുണ്ട്‌. വേഗം, ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വേഗം ഞാനവയൊക്കെ മറന്നുപോയി. ഇത്തിരി നൊമ്പരത്തിന്റെ ഓര്‍മ്മ പോലും പാടെ ഇല്ലാതായി.

പക്ഷേ ഇപ്പോള്‍ ഞാനൊരു നഷ്ടത്തിലാണ്‌. സമയത്തിനു മായ്ക്കാന്‍ വയ്യാത്ത ഒരു നഷ്ടം. ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണെനിക്ക്‌ നഷ്ടമായിരിക്കുന്നത്‌. ഒരു സ്വപ്നം! ഏറെ മധുരതരവും, സുഖകരവുമായ ഒരു സ്വപ്നം. എത്ര സങ്കടനേരത്തും കണ്ണീരിലും ആ സ്വപ്നത്തിന്റെ നനുത്തവിരലുകള്‍ എന്റെ കണ്ണുനീരൊപ്പിയിരുന്നു. നിലാവില്ലാത്ത രാത്രിയില്‍ കടലില്‍ ആകാശത്തിനും വെള്ളത്തിനുമിടയില്‍ ഒഴുകിയലഞ്ഞിരുന്ന എനിക്കുമുന്‍പില്‍ അങ്ങുദൂരെയെങ്കിലും തെളിഞ്ഞു കത്തിയിരുന്ന ഒരിത്തിരി വെട്ടമായിരുന്നു ആ സ്വപ്നം. അതിന്ന് കെട്ടുപോയിരിക്കുന്നു.

ഞാനെത്രയോ തവണ കണ്ണടച്ചും തുറന്നും നോക്കി. ഇല്ല... ഒരു കണികപോലും അവശേഷിച്ചിട്ടില്ല. തികച്ചും അനന്തതയിലെക്കുള്ള ഒരൊളിച്ചോട്ടം. ഒരു യാത്രപോലും പറായാതെ.... പകരം വയ്ക്കാനാവില്ല. തിരിച്ചു കിട്ടാനും പോണില്ല. ഹോ കാലമേ, വസന്ത ശിശിരങ്ങളെ തേരിലേറ്റി നീ എന്റെ തലയ്ക്കു മീതെ പാഞ്ഞു പോകുമ്പോള്‍ ഞാനറിയാതെ മോഹിക്കുന്നു. ഏതോ ഒരു നിലാ പൗര്‍ണ്ണമിയില്‍ നീ എടുത്തുകൊണ്ടുപോയ ആ സ്വപ്നം ഒരു നിമിഷത്തേയ്ക്കെങ്കിലും ഒന്നു തിരിച്ചുതരില്ലേ?

നിറവും വിലയുമുള്ള വസ്ത്രങ്ങള്‍ ഇനി എനിക്കെന്തിനാണ്‌? എന്റെ പ്രിയ സ്വപ്നമില്ലാത്ത ഞാന്‍ വെറും ദരിദ്രനാണ്‌. ഓട്ടക്കാലണ പോലും സ്വന്തമായില്ലാത്ത പരമദരിദ്രന്‍. ഒരുഹാരിപോട്ടര്‍ ചിത്രം പോലെ സമയത്തെ പിന്നിലേയ്ക്കു നടത്താനും വീണ്ടും ആ സ്വപ്നം കാണാനും പിന്നെ തിരിച്ച്‌ വര്‍ത്തമാനത്തിലേയ്ക്കു നടന്നു കയറാനും ആവില്ലല്ലോ എനിക്ക്‌. എങ്കിലും ഇങ്ങനെ ഹൃദയത്തിനുമേലെ നിത്യവും പുതുതാക്കപ്പെടുന്ന ഒരു മുറിവുമായി ജീവിച്ചുകൊള്ളാം ഞാന്‍. ആ മുറിവ്‌ ഒരു പനിനീര്‍പ്പൂവിന്റെ തണ്ട്‌ തട്ടി ഉണ്ടായതാണല്ലോ എന്നോര്‍ത്ത്‌ ആശ്വസിക്കാമല്ലോ.....